Tuesday 31 January 2023

ഞാനറിയുന്ന എ എസ്

*ഞാനറിയുന്ന എ എസ്* സ്വന്തം വ്യക്തിത്വത്തിനും ഇമേജിനും പോറലേൽക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന ഒരു വ്യക്തി. എ എസ് എന്ന ചുരുക്കപേരിൽ ഞങ്ങൾ വിളിക്കുന്ന ദിനേശനുമായുള്ള അടുപ്പത്തിന് കാൽനൂറ്റാണ്ടിന്റെ തന്നെ അടുപ്പം എനിക്കും ഉണ്ട്. ഞാനും അഞ്ജു അഷ്‌റഫും കൂടി പലപ്പോഴും ദിനേശനെ കാണാൻ പള്ളുരുത്തിയിലെ ഹോട്ടലിൽ പോകുമായിരുന്നു. ഒരു ഉച്ചനേരത്താണ് ഞങ്ങൾ ആദ്യമായി ദിനേശന്റെ ഹോട്ടലിൽ എത്തിയത്. ഊണിന്റ സമയം ആയതിനാൽ നല്ല തിരക്കായിരുന്നു. ദിനേശൻ നിർബന്ധിപ്പിച്ചു ഞങ്ങളെ കൊണ്ട് ഊണ് കഴിപ്പിച്ചു. ആ രുചി നാവിൽ ശരിക്കങ്ങു പിടിച്ചു. പിന്നെ ദിനേശന്റെ അടുത്തേക്കുള്ള യാത്ര ഉച്ചസമയം നോക്കിയായി. പിനീട്‌ എന്നും എറണാകുളത്ത് ഞങ്ങൾ ഒത്തുകൂടാൻ തുടങ്ങി.അരങ്ങത്ത് ക്രോസ്സ് റോഡിൽ ഉള്ള എന്റെ ഓഫീസിലും പദ്മ ജംഗ്ഷനിലെ സിനിമ ടുഡേയുടെ ഓഫീസിലുമായി പല ദിവസങ്ങളിലെ ഒത്ത് ചേരലിൽ നിന്നും കെ ജെ ബോസിന്റെ തലയിൽ ഉദിച്ച ആശയത്തിൽ നിന്നുമാണ് സിനിമ പത്രപ്രവർത്തകരുടെ സംഘടന രൂപം കൊള്ളുന്നത്. തുടക്കം മുതൽ ഇന്നലെ വരെയുള്ള കാര്യങ്ങൾ എഴുതുകയാണെങ്കിൽ ഒരുപാട് ഉണ്ട്. അത് പിനീട്‌ എപ്പോഴെങ്കിലും എഴുതാം. ദിനേശനുമായുള്ള സൗഹൃദം ജീവിതത്തിന് എന്നും താങ്ങും തണലുമായിട്ടുണ്ട്. മനസ്സ് സമ്മർദങ്ങളിൽ പെടുമ്പോഴും അസ്വസ്ഥതകൾ ജീവിതം ദുസ്സഹമാക്കുമ്പോഴും മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ദിനേശനുമായുള്ള സൗഹൃദത്തിന്റെ തണൽ ജീവിതത്തിന് കുളിരേകുകയും ചെയ്തു. ചില സുഹൃദ്ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് നമ്മൾ പോലും അറിയാതെ ആയിരിക്കും. അങ്ങനെയുള്ള പല കൂട്ടുകാരും അപ്രതീക്ഷിതമായി കിട്ടിയ വരങ്ങളാവാം.അങ്ങനെ എനിക്ക് എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ലഭിച്ച രണ്ട് വരങ്ങൾ ആയിരുന്നു അഞ്ജു അഷ്‌റഫും, ദിനേശനും. മോമോ ഇൻ ദുബായിയുടെ പ്രീവ്യൂ ഷോക്ക് ശേഷം ഇന്നലെ ഉച്ചക്ക് ശേഷം ദിനേശൻ തന്റെ സിനിമാ ജീവിതം 25 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി ഇറക്കിയ ഡയറിയുമായി ഓഫീസിൽ എത്തിയപ്പോൾ മനസ് ഒരുപാട് സന്തോഷിച്ചു. ഈ ഒരൊറ്റ ഡയറിയിലൂടെ ഇത്രയൊക്കെ സ്‌നേഹം പ്രകടിപ്പിച്ച ദിനേശാ നന്ദി. 🙏 ഏതെങ്കിലും പ്രശ്നം വരുമ്പോൾ മാത്രം എന്നെ ഓർക്കുന്ന കുറച്ചാളുകൾ ഉണ്ട്. ഞാൻ അത് പരിഹരിക്കുമെന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണല്ലോ അവർ എന്നെ വിളിക്കുന്നത്‌. എന്നാൽ ജീവിതത്തിലെ നല്ല സമയത്തും ഏറ്റവും മോശം സമയത്തും ഒരുപോലെ കൂടെ നിൽക്കാൻ ദിനേശനെ പോലുള്ള സുഹൃത്തുക്കളെ ഉണ്ടായിരുന്നുളൂ.

No comments:

Post a Comment